സ്കൂളുകളും കോളജുകളും അടച്ചു; 44 വിമാനങ്ങൾ റദ്ദാക്കി; സ്റ്റാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ബന്ദില്‍ വലഞ്ഞ് കർണാടക

പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു
പ്രതിഷേധക്കാര്‍ സ്റ്റാലിന്റെ കോലം കത്തിക്കുന്നു/ പിടിഐ
പ്രതിഷേധക്കാര്‍ സ്റ്റാലിന്റെ കോലം കത്തിക്കുന്നു/ പിടിഐ
Updated on
1 min read

ബംഗലൂരു: കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. തെക്കൻ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടർന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ബം​ഗലൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധിയായിരിക്കും. ബംഗലൂരു വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ബംഗലൂരുവിലെ വിമാനത്താവളത്തിൽ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർപോട്ട് അധികൃതർ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ചിക്കമം​ഗലൂരുവിൽ പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയിൽ റോഡിൽ കിടന്നും റെയിൽവേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചു. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തിൽ വിവിധ സംഘടനകളുടെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബിജെപി, ജനതാദൾ തുടങ്ങിയ പാർട്ടികളും, റസ്റ്റോറന്റ് ഉടമകൾ, ഓല, ഊബർ ഡ്രൈവർമാരുടെ സംഘടനകൾ, സിനിമാ പ്രവർത്തകർ, ഓട്ടോറിക്ഷാ ഉടമകൾ, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ തുടങ്ങിയവയും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് ബം​ഗലൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 

തമിഴ്‌നാട്ടിലും പ്രതിഷേധം

കാവേരി നദീജലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലും സമരം നടക്കുകയാണ്. ട്രിച്ചിയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നദിയില്‍ ഇറങ്ങി പ്രതിഷേധിച്ചു. അതിനിടെ, കാവേരി നദി ഒരു സംസ്ഥാനത്തിന്റെയും സ്വന്തം സ്വത്തല്ലെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ അഭിപ്രായപ്പെട്ടു. നാലു സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. അതിനാല്‍ നാലു സംസ്ഥാനങ്ങള്‍ക്കും നദീജലത്തിന് അര്‍ഹതയുണ്ടെന്നും ഇളങ്കോവന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com