പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; കര്‍ണാടകയില്‍ ഹലാല്‍ മാംസ ക്യാമ്പയിന് പിന്നാലെ പുതിയ ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ 

ബജ്രംഗ് ദള്ളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബെംഗളൂരു: ഹലാല്‍ മാംസം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ കര്‍ണാടകയില്‍ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍. ബജ്രംഗ് ദള്ളിന്റെയും ശ്രീരാമ സേനയുടെയും നേതൃത്വത്തിലാണ് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. റംസാന്‍ വ്രതം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 

കഴിഞ്ഞദിവസം, ഇതേ ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്തുവന്നിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിച്ചില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ സ്പീക്കറുകള്‍ വെച്ച് ഹനുമാന്‍ ചലിസ കേള്‍പ്പിക്കും എന്നായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശം. ഇതിനെ പിന്തുണച്ചാണ് കര്‍ണാടകയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തുവന്നിരിക്കുന്നത്. 

ശബ്ദമലിനീകരണത്തിന് എതിരെയുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്നും ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

തങ്ങള്‍ ഇതിനെതിരെ ബന്ധപ്പെട്ട അതോറിറ്റികളില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയുണ്ടായില്ല എന്നും മുത്തലിഖ് പറഞ്ഞു. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി തടഞ്ഞിട്ടുണ്ടെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. 

സ്‌കൂളുകളും ആശുപത്രികളും അടങ്ങുന്ന സ്ഥലങ്ങളില്‍ ഉച്ചഭാഷിണി നിരോധനമുണ്ടെന്നും എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നും ശ്രീരാമസേന നേതാവ് പറഞ്ഞു. പള്ളികളില്‍ നിന്നുള്ള ഉച്ചഭാഷിണികള്‍ നിരോധിച്ചില്ലെങ്കില്‍ എല്ലാദിവസവും രാവിലെ ഭജനുകള്‍ വെയ്ക്കുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. 

വിദ്യാലായങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, ഹിന്ദുത്വ സംഘടനകള്‍ ഹലാല്‍ മാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇത് പഠിച്ച് കൈകാര്യം ചെയ്യും എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. ഈ ക്യാമ്പയിന് പിന്നാലെയാണ് പുതിയ ആവശ്യയുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.
 

ഈ വാര്‍ത്തകൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com