

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതാണ് നിലവിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
വിജയത്തിന് പിന്നാലെ വിജയ്‍യെ പിന്തുണച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. വിജയ്‌യ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണിപ്പോൾ നടിയും ബിജെപി നേതാവുമായ ഖുശ്ബു. തമിഴ്നാട്ടിലെ ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ അദ്ദേഹം നയിക്കണമെന്നാണ് ഖുശ്ബു എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്.
കമൽ ഹാസൻ, വിശാൽ, പ്രകാശ് രാജ് തുടങ്ങിയവർക്ക് പിന്നാലെയാണ് വിജയ്‌യെ പിന്തുണച്ച് ഖുശ്ബുവും രംഗത്തെത്തിയത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി പുതിയ നീതി കക്ഷി സ്ഥാനാർഥിയായി എൻഡിഎ പിന്തുണയോടെ മധുരയിൽ നിന്ന് മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല.
ടിവികെയുടെ മധർ ബദറുദ്ദീൻ ആണ് ഇവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് സുന്ദർ സി വിജയ്ക്കെതിരെ സംസാരിക്കാൻ മടിച്ചത് വാർത്തയായിരുന്നു. തന്റെ ഭാര്യയായ ഖുശ്ബു വിജയ്‌യെ ഇളയ സഹോദരനായാണ് കാണുന്നതെന്നും വിജയ്‌യും തിരിച്ച് ഖുശ്ബുവിനെ മൂത്ത സഹോദരിയായാണ് കാണുന്നതെന്നുമാണ് ഇതേക്കുറിച്ച് സുന്ദർ സി അന്ന് പറഞ്ഞത്.
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്നാണ് കഴിഞ്ഞദിവസം കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് ഗവർണർ എന്തുക്കൊണ്ടാണ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നാണ് വിശാൽ ചോദിച്ചത്. ജനങ്ങളുടെ വിധിയോട് എന്ത് ബഹുമാനമാണ് ഉള്ളതെന്നും വിശാൽ ചോദിച്ചു. ടിവികെയല്ല മറിച്ച് ഡിഎംകെ- അണ്ണാഡിഎംകെ സഖ്യമാണ് തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കുന്നതെങ്കിൽ അതിന്റെ പരിണിതഫലം ദുരന്ത പൂർണമായിരിക്കുമെന്ന് മറ്റൊരു പോസ്റ്റിൽ വിശാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates