

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനും കുടുബത്തിനും തിരിച്ചടി. ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കള്‍ക്കും എതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യു കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചു എന്ന് നിരീക്ഷിച്ച കോടതി ലാലുവിന്‍റെയും കുടുംബത്തിന്‍റെയും വിടുതല്‍ ഹര്‍ജികള്‍ തള്ളി. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍ ഈ മാസം 23ന് കുറ്റം ചുമത്തും.
റെയില്‍വേ ഉദ്യോഗസ്ഥരുടെയും തന്റെ അടുത്ത സഹായികളുടെയും ഒത്താശയോടെ, ഭൂമി കൈക്കലാക്കാന്‍ സര്‍ക്കാര്‍ ജോലികളെ വിലപേശല്‍ ഉപാധിയായി ഉപയോഗിച്ച ലാലു പ്രസാദ് യാദവ്, റെയില്‍വേ മന്ത്രാലയത്തെ സ്വകാര്യസ്വത്തായി കൈകാര്യം ചെയ്തതെന്ന് സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ നിരീക്ഷിച്ചു. മുന്‍ റെയില്‍വേ മന്ത്രിയും കുടുംബവും 'ഭൂമി തട്ടിയെടുക്കാന്‍ ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റിനെപ്പോലെ പ്രവര്‍ത്തിക്കുകയായിരുന്നു' എന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 78 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ലാലു യാദവിന്റെ ഭാര്യ റാബറി ദേവി, മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ലാലു യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, നിയമനങ്ങള്‍ക്കു കോഴയായി ഉദ്യോഗാര്‍ഥികളില്‍ നിന്നു ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ എഴുതി വാങ്ങിയെന്നാണു കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണു നിയമനങ്ങള്‍ നടത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. 2022 മേയ് 18നാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates