നാണക്കേട്, വേദന, രോഷം; കുറ്റക്കാരെ വെറുതെ വിടില്ല: 'മണിപ്പൂരി'ല്‍ പ്രധാനമന്ത്രി

ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല
പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നു, മണിപ്പൂരിലെ വിവാദ വിഡിയോ ദൃശ്യം/ട്വിറ്റര്‍
പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നു, മണിപ്പൂരിലെ വിവാദ വിഡിയോ ദൃശ്യം/ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി:  മണിപ്പൂരില്‍ സംഭവിച്ചത് അന്തസ്സുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്ന്, പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായി മോദി പറഞ്ഞു.

ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല. നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കലാപം കത്തിനില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നത്. രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വിഡിയോ വന്‍ നടുക്കമാണ് രാജ്യത്തുണ്ടാക്കിയത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. 

തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയിലാണ് മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിഡിയോ പുറത്തുവിട്ടത്. രണ്ട് സ്!ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്.

മെയ്‌തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത് എന്നാണ് ഐടിഎല്‍എഫ് ആരോപിക്കുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. അതിനിടെ വിഡിയോ പുറത്തുവന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ പ്രതികരണവുമായി മണിപ്പൂര്‍ പൊലീസ് മേധാവി രംഗത്തെത്തി. അക്രമികള്‍ക്കെതിരെ കേസ് എടുത്തെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. 

മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങുമായി താന്‍ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരില്‍ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നില്‍ക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ചോദിച്ചു. വെറുപ്പ് മണിപ്പൂരില്‍ വിജയിച്ചുവെന്ന് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യോത് ദേബ് ബര്‍മ്മന്‍ പറഞ്ഞു. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ട എഞ്ചിന്‍ ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com