അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു: എസ്പി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ചണ്ഡീഗഢ്: കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു എന്നതുൾപ്പെടെയുള്ള പരാതിയിൽ പഞ്ചാബിൽ പൊലീസ് സൂപ്രണ്ട് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. മുക്തസര്‍ എസ് പി രമണ്‍ദീപ് സിങ് ബുള്ളാര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍കുമാര്‍ കംബോജ്, കോണ്‍സ്റ്റബിൾ ഹര്‍ബന്‍ സിങ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പരാതിയിൽ എസ്പി അടക്കം ആറുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കോണ്‍സ്റ്റബിള്‍മാരായ ഭുപീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ്, ഹോംഗാര്‍ഡായ ദാരാ സിങ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രകൃതിവിരുദ്ധ ലൈംഗികത, അന്യായമായി തടവിൽവയ്ക്കൽ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സെപ്റ്റംബർ 14നാണ് അഭിഭാഷകനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയ്തത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ചുമതലയുള്ള രമണ്‍കുമാര്‍ കംബോജിന്റെ പരാതിയിലായിരുന്നു നടപടി.
അഭിഭാഷകന്റെ പരാതിയില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ മുക്തസര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെപ്റ്റംബര്‍ 12-ന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം നടത്താന്‍ സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചത്. എഡിജിപി ജസ്‌കരണ്‍സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ലുധിയാന കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

