

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ ഡൽഹിയിൽ മരിച്ചവരുടെ എണ്ണമെടുക്കാനുള്ള കെജ്‌രിവാൾ സർക്കാരിന്റെ നിർദേശം വീണ്ടും തള്ളി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ എണ്ണം എടുക്കാനും അവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനുമായി ഒരു സമിതി രൂപീകരിക്കാനായിരുന്നു സർക്കാർ നിർദ്ദേശം.
ഇത് രണ്ടാം തവണയാണ് ഗവർണർ സമാനമായ നിർദേശം നിരസിക്കുന്നത്. ഡൽഹിയിലെ രണ്ട് ആശുപത്രികളിലുണ്ടായ 40 ഓളം മരണങ്ങൾ അന്വേഷിക്കാനുള്ള അനുമതി ജൂണിൽ അദ്ദേഹം നിരസിച്ചിരുന്നു
'ഞങ്ങൾ ഗവർണർക്ക് ഫയലുകൾ അയച്ചു. ഓക്‌സിജന്റെ അഭാവം മൂലം മരിച്ചവരെ സംബന്ധിച്ച് അന്വേഷണത്തിന് അദ്ദേഹം വീണ്ടും അനുമതി നിഷേധിച്ചു'- ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അത്തരമൊരു സമതിയുടേയും ആവശ്യമില്ലെന്ന് ലഫ്. ഗവർണർ പറഞ്ഞതായും സിസോദിയ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഡൽഹിയിൽ വഷളാക്കിയത്. ഓക്‌സിജനായി ആശുപത്രികൾ നെട്ടോട്ടമോടുകയും രോഗികളേയും കൊണ്ട് ബന്ധുക്കൾ ഡൽഹിക്ക് പുറത്തേക്ക് പോകേണ്ടി വന്നെന്നും സിസോദിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates