

ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വോട്ടെടുപ്പ് നാളെ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു. 131ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനും അനുമതി നൽകി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആഭ്യന്തര മന്ത്രി അമിത് ഷ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ വിശേഷിപ്പിച്ചത്.
വനിതാസംവരണമെന്നത് 1949 മുതലുള്ള ആവശ്യമാണ്. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്നത്. സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. എപിജെ അബ്ദുൾ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാർത്ഥ്യം ആകുന്നത്. മണ്ഡല പുനർനിർണയം കാരണം ഒരു സംസ്ഥാനങ്ങൾക്കും നഷ്ടമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിന് വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. ഫെഡറലിസം, സാമൂഹ്യനീതി എന്നിവയ്ക്കെതിരായ നീക്കമാണ് ബില്ലെന്ന് സിപിഎമ്മിലെ കെ രാധാകൃഷ്ണൻ പറഞ്ഞു. ബിൽ സ്ത്രീവിരുദ്ധമെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്‌ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates