

ന്യൂഡൽഹി: വരുന്ന ദിവസങ്ങളിൽ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തെക്കൻ ബംഗ്ലാദേശ്, വടക്കൻ ബംഗാൾ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലൂടെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
'സമുദ്ര നിരപ്പിലുള്ള മൺസൂൺ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തു നിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കൻ പാകിസ്ഥാനിൽ പഞ്ചാബിനോട് ചേർന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ട്'- കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 30 വരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡിഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ ജൂലായ് 30 വരെയും കിഴക്കൻ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജൂലായ് 31 വരെ ഒറ്റപ്പെട്ടതും വ്യാപകവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 29ന് പശ്ചിമ ബംഗാളിലും ജൂലായ് 30 ന് ഝാർഖണ്ഡിലും ജൂലായ് 30 ന് ഛത്തീസ്ഗഢിലും ജൂലായ് 31ന് കിഴക്കൻ മധ്യപ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഓഗസ്റ്റ് ഒന്ന് വരെ കിഴക്കൻ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലായ് 30 മുതൽ മഴ കനക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 1 വരെ മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates