

ലഖ്നൗ: കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍ പ്രദേശ് മുന്‍മന്ത്രി അമര്‍മണി ത്രിപാഠി ജയില്‍മോചിതനാകുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ത്രിപാഠിയെമോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കേസിലെ കൂട്ടുപ്രതിയും ത്രിപാഠിയുടെ ഭാര്യയുമായ മധുമണി ത്രിപാഠിയുടെ ശിക്ഷയും ഇളവ് ചെയ്തിട്ടുണ്ട്.
അതേസമയം, അമര്‍മണി ത്രിപാഠിയെയും ഭാര്യയെയും മോചിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ത്രിപാഠി ദമ്പതികളുടെ മോചനത്തെ എതിര്‍ത്ത് മധുമിത ശുക്ലയുടെ സഹോദരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
യുപിയിൽ എന്തു ക്രമസമാധാനം ?: നിധി ശുക്ല
കൊലക്കേസ് പ്രതികളായ അമര്‍മണി ത്രിപാഠിയെയും ഭാര്യയേയും മോചിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും യുപി ഗവര്‍ണറും മുഖ്യമന്ത്രിയും പിന്മാറണമെന്ന് മധുമിതയുടെ സഹോദരി നിധി ശുക്ല ആവശ്യപ്പെട്ടു. അമര്‍മണി ഒരിക്കലും ജയിലില്‍ പോയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷകളില്‍ പറയുന്നു. എന്തു ക്രമസമാധാനമാണ് യുപിയില്‍ ഉള്ളതെന്നും നിധി ശുക്ല ചോദിച്ചു.
അമര്‍മണിയും മധുമണിയും 16 വര്‍ഷത്തോളം തടവ് അനുഭവിച്ചിട്ടുണ്ടെന്നും ഇരുവരുടെയും നല്ല പെരുമാറ്റം ഉള്‍പ്പെടെ പരിഗണിച്ചാണ് ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. ജയിൽ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും യുപി ജയിൽ വകുപ്പ് മന്ത്രി ധരംവീർ പ്രജാപതി പറഞ്ഞു.
സമൂഹത്തിന് തെറ്റായ സന്ദേശം: കോൺഗ്രസ്
ഹീനമായ ക്രൂരകൃത്യമാണ് അമർമണി ത്രിപാഠി ചെയ്തതെന്നും, ത്രിപാഠി ദമ്പതികളെ ജയിൽ മോചിതരാക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്നും യുപി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് പറഞ്ഞു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അജയ് റായ് കൂട്ടിച്ചേർത്തു.
2003-ലാണ്, അറിയപ്പെടുന്ന കവയിത്രിയായിരുന്ന മധുമിത(24) കൊല്ലപ്പെടുന്നത്. മേയ് ഒന്‍പതിന് മധുമിതയെ ക്ലോസ് റേഞ്ചില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. അമര്‍മണിയും മധുമിതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ ബന്ധത്തെ തുടര്‍ന്ന് മധുമിത ഗര്‍ഭിണിയാവുകയും അമര്‍മണി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു.
കേസിൽ 2007-ല്‍ അമർമണി ത്രിപാഠിക്കും ഭാര്യയ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്ന് ഗൊരഖ്പൂർ ജയിലിൽ ഇവർ ശിക്ഷ അനുഭവിച്ചു വരികയാണ്. അമർമണി ത്രിപാഠി ബിഎസ്പി, ബിജെപി സർക്കാരുകളിൽ മന്ത്രിയായിരുന്നിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
