'വേര്‍പിരിഞ്ഞ ഭര്‍ത്താവ് വരുമ്പോള്‍ ചായയും പലഹാരവും നല്‍കി സ്വീകരിക്കണം'; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സന്ദര്‍ശന വേളയില്‍ കക്ഷികള്‍ എങ്ങനെ പെരുമാറണം എന്നതില്‍ കോടതി അഭിപ്രായ പ്രകടനം നടത്തരുതായിരുന്നെന്ന് ഡിവിഷന്‍ ബെഞ്ച്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: മക്കളെ കാണാനെത്തുന്ന ഭര്‍ത്താവിനെ, വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യ ചായയും പലഹാരങ്ങളും നല്‍കി സ്വീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അനാവശ്യ പരാമര്‍ശമാണ് സിംഗിള്‍ ബെഞ്ച് നടത്തിയതെന്ന് ജസ്റ്റിസുമാരായ പരേഷ് ഉപാധ്യായയും ഡി ഭരത ചക്രവര്‍ത്തിയും ചൂണ്ടിക്കാട്ടി.

സന്ദര്‍ശന വേളയില്‍ കക്ഷികള്‍ എങ്ങനെ പെരുമാറണം എന്നതില്‍ കോടതി അഭിപ്രായ പ്രകടനം നടത്തരുതായിരുന്നെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. തീര്‍ത്തും അനാവശ്യമായ പരാമര്‍ശമാണ് സിംഗിള്‍ ബെഞ്ച് നടത്തിയതെന്ന് കോടതി പറഞ്ഞു.

ചായയും പലഹാരങ്ങളും നല്‍കണം എന്നതു പോലെ, എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അതിരു കടന്നതാണ്. സന്ദര്‍ശനാനുമതി നല്‍കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കോടതി അഭിപ്രായം പറയേണ്ടതില്ല. അതിനു കേസില്‍ പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. 

അതിഥിയായി കാണണം

വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കണമെന്നാണ് സിംഗിള്‍ ബെഞ്ച് ഭാര്യയോടു നിര്‍ദേശിച്ചത്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവരുതെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നിര്‍ദേശം.

പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോടു മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വിധന്യായത്തില്‍ വ്യക്തമാക്കി. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി.

ചെന്നൈയിലെ പാര്‍പ്പിടസമുച്ചയത്തില്‍ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാന്‍ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍കി. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും പലഹാരവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും അമ്മയോട് കോടതി നിര്‍ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിവാഹമോചനം നേടിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണമെന്നും കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com