

മുംബൈ: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ഉറപ്പാക്കേണ്ട ഭരണസംവിധാനങ്ങൾ ഒന്നിച്ച് മുഖംതിരിച്ചതോടെ മഹാരാഷ്ട്രയിലെ ബീഡിൽ വലിയ പ്രതിഷേധം പുകയുന്നു. സ്വന്തം കുടുംബത്തിലെ സഹോദരനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പോലീസിൽ പരാതി നൽകാൻ എട്ട് മണിക്കൂറും, തുടർന്ന് നിർണ്ണായകമായ വൈദ്യപരിശോധന പൂർത്തിയാക്കാൻ പത്ത് മണിക്കൂറുമാണ് നരകയാതനയോടെ കാത്തിരിക്കേണ്ടി വന്നത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടുകയും വായ്ക്കുള്ളിൽ തൂവാല തിരുകി ശബ്ദം പുറത്തുവരാത്ത വണ്ണം തടഞ്ഞു വെക്കുകയും ചെയ്ത ശേഷമാണ് പ്രതി ക്രൂരത നടത്തിയത്. ഭയന്നുവിറച്ച പെൺകുട്ടിയുമായി കുടുംബം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഒരു രാത്രി മുഴുവൻ അവരെ അവിടെ കാത്തുനിർത്തുകയാണ് പോലീസ് ചെയ്തത്. ഒടുവിൽ പിറ്റേന്ന് പുലർച്ചെ അഞ്ച് മണിയോടെ മാത്രമാണ് സംഭവത്തിൽ ഔദ്യോഗികമായി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായത്.
എന്നാൽ ദുരിതം അവിടെയും അവസാനിച്ചില്ല. തുടർന്ന് നിയമപരമായ മെഡിക്കൽ പരിശോധനയ്ക്കായി രാവിലെ 11 മണിയോടെ പെൺകുട്ടിയെയും കൊണ്ട് കുടുംബം അടുത്തുള്ള സബ് ഡിസ്ട്രിക്ട് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട വനിതാ ഗൈനക്കോളജിസ്റ്റ് സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഇരയായ പെൺകുട്ടിക്ക് വീണ്ടും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും കുടുംബം പലതവണ ആശുപത്രിയിൽ കയറിയിറങ്ങിയെങ്കിലും രാത്രി 9 മണി കഴിഞ്ഞിട്ടും ഡോക്ടറെ ലഭ്യമാക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരമായ അനാസ്ഥയും നിസ്സംഗതയും പെൺകുട്ടിയുടെ ബന്ധുക്കൾക്കിടയിലും പ്രാദേശിക ജനങ്ങൾക്കിടയിലും വലിയ രീതിയിലുള്ള രോഷത്തിന് കാരണമായിട്ടുണ്ട്. കുറ്റകൃത്യം നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ ശേഖരിക്കേണ്ട തെളിവുകൾ ഇല്ലാതാക്കാൻ പോലീസും ആശുപത്രി അധികൃതരും ഒന്നിച്ച് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates