

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിര വളപ്പിലേക്ക് ഒരാള്‍ അതിക്രമിച്ചു കടന്നു. മരം കയറിയും മതില്‍ ചാടിക്കടന്നുമാണ് ഇയാള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നത്. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം.
റെയില്‍ ഭവന്റെ ഭാഗത്ത് നിന്ന് മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ ആളെ ചോദ്യം ചെയ്ത് വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതീവ സുരക്ഷാ മേഖലയില്‍ ഇയാള്‍ക്ക് എങ്ങനെ കടന്നുകയറാനായി എന്നതിനെപ്പറ്റി അന്വേഷിച്ചു വരികയാണ്. സിഐഎസ്എഫ് ജവാന്മാര്‍ പിടികൂടിയ ആളെ ഡല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ രാം കുമാര്‍ ഭിന്‍ഡ് (19) എന്നയാളാണ് അതിക്രമിച്ചു കയറിയതെന്നാണ് റിപ്പോര്‍ട്ട്.
സൂറത്തിലെ ഒരു ഫാക്ടറിയിലെ ജോലിക്കാരനായ ഇയാള്‍ മാനസിക നില തകരാറിലായ ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സിഐഎസ്എഫ് സൂചിപ്പിക്കുന്നത്. അതേസമയം ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞദിവസം സമാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. അന്ന് 20 വയസ്സിനോടടുത്ത് പ്രായമുള്ള ഒരാള്‍ പാര്‍ലമെന്റിന്റെ മതില്‍ കയറി പാർലമെന്റ് മന്ദിര വളപ്പിലേക്ക് ചാടിക്കടന്നിരുന്നു. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികവേളയിൽ രണ്ടുപേർ ലോക്സഭയിൽ കടന്ന് പുകയാക്രമണം നടന്നത് വലിയ ചർച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
