

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസംഗം. രാജ്യസഭയില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുന്ന വേളയില്‍ ഗാര്‍ഗെ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെ വൈറലായിരിക്കുന്നത്.
പ്രധാനമന്ത്രി പദവി ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചയാളാണ് ദേവ ഗൗഡ. 54 വര്‍ഷമായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹം ഞങ്ങളെ ഡേറ്റ് ചെയ്തു, പ്രണയിച്ചു. പക്ഷേ വിവാഹം ചെയ്തത് നരേന്ദ്ര മോദിയെ' ആയിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഖാര്‍ഗെയുടെ തമാശയില്‍ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലടക്കം ചിരി പടര്‍ത്തി.
ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന നീക്കത്തെ പരാമര്‍ശിച്ചായിരുന്നു ഖാര്‍ഗെ വാക്കുകള്‍. കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു 1996 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ദേവ ഗൗഡ പ്രധാന മന്ത്രി പദവിയില്‍ എത്തിയത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായിരുന്നു കാലാവധി. 2018ല്‍ കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിലും ജെഡിഎസും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ച് വിജയിക്കുച്ചു. ദേവ ഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ 2019ല്‍ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും ഏതാനും എംഎല്‍എമാര്‍ വിമതരായതോടെ സര്‍ക്കാര്‍ നിലംപതിച്ചു. പിന്നാലെ ജെഡിഎസ് ബിജെപി സഖ്യം രൂപം കൊണ്ടു. ഈ രാഷ്ട്രീയമാറ്റത്തെയാണ് ഖാര്‍ഗെ പരാമര്‍ശിച്ചത്.
രാഷ്ട്രീയത്തിന് അവസാനമില്ലെന്നും എംപിമാരുടെ സംഭാവനകളും അനുഭവസമ്പത്തും എന്നും സ്മരിക്കപ്പെടുമെന്നും വിരമിക്കുന്ന എംപിമാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ ദേവെഗൗഡയെയും ശരദ് പവാറിനെയും ഖാര്‍ഗെയെയും പോലുള്ള മുതിര്‍ന്ന നേതാക്കളില്‍നിന്ന് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 9 വനിതാ അംഗങ്ങൾ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 59 അംഗങ്ങൾക്കാണ് ഇന്ന് രാജ്യസഭ വിട നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates