

ന്യൂഡൽഹി: യുഎപിഎ കേസിൽ ഏഴ് വിദേശ പൗരൻമാരെ എൻഐഎ അറസ്റ്റ് ചെയ്തു. ഒരു യുഎസ് പൗരനും ആറു യുക്രൈൻ സ്വദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇന്ത്യയിലൂടെ അനധികൃതമായി മ്യാൻമറിൽ പ്രവേശിച്ചതിനും സായുധ സംഘങ്ങൾക്ക് ആയുധ പരിശീലനം നൽകിയതിനുമാണ് വിദേശികൾ പിടിയിലായത്.
യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രൈൻ സ്വദേശികളായ ഹുർബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്‌സ്‌കി, സ്‌റ്റെഫാൻകിവ് മരിയൻ, ഹോങ്ചരുക് മക്‌സിം, കമിൻസ്‌കി വിക്ടർ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് പേരെയും ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി 11 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിൽ നിരോധിച്ച സംഘടനകൾക്ക് ഉൾപ്പെടെ ഇവർ ആയുധ പരിശീലനം നൽകിയതായും ആയുധങ്ങൾ നൽകിയതായും എഫ്‌ഐആറിൽ പറയുന്നു. ഇവർക്ക് ഡ്രോൺ പരിശീലനം നൽകിയതായും എഫ്ഐആറിലുണ്ട്. ഇതിനു പുറമേ മിസോറമിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചതിനും പ്രതികൾക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
14 യുക്രൈൻ സ്വദേശികൾ ടൂറിസ്റ്റ് വിസയിലാണ് വ്യത്യസ്ത തീയതികളിലായി ഇന്ത്യയിലെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് ഇവർ ഗുവാഹത്തി വഴി മിസോറമിലെത്തി. ഇവിടെ നിന്ന് അനധികൃതമായി മ്യാൻമറിലേക്ക് കടന്നു. മ്യാൻമറിലെ ചില സായുധ സംഘടനകൾക്ക് പരിശീലനം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ സംഘടനകൾക്ക് ഉൾപ്പെടെ ഇവർ പരിശീലനം നൽകിയെന്നാണ് വിവരം. യൂറോപ്പിൽ നിന്നു ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻ തോതിൽ ഡ്രോണുകൾ കടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates