

കൊല്‍ക്കത്ത: തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു പാര്‍ലമെന്റ് മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ഏറെ ശ്രദ്ധേയം ബംഗാളിലെ നന്ദിഗ്രാം മണ്ഡലമാണ്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനകം തന്നെ മുഖ്യപാര്‍ട്ടികളെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അവസാന നിമിഷം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറിയതോടെ കോണ്‍ഗ്രസിനെ തുണയ്ക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം തുണയാകുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ 117,636 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് ആയിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്.
2026ലെ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 794 വോട്ടുകളാണ്. 2,997 വോട്ടുകള്‍ നേടിയ സിപിഐ സ്ഥാനാര്‍ഥി ശാന്തി ഗോപാല്‍ ഗിരിയാണ് മൂന്നാമത്. ബിജെപി സ്ഥാനാര്‍ഥിയായ സുവേന്ദു അധികാരിയുടെ വിജയം 9,665 വോട്ടിനായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം ബിജെപി സ്ഥാനര്‍ഥിയാക്കിയത് ഹന്‍സിറാനി രഥിനെയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മയാണ് ഇവര്‍. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു വിജയിച്ചിട്ടുള്ള ഹന്‍സിറാനി രഥ്, മകന്‍ മരിച്ചു നാല് മാസത്തിനിപ്പുറമാണ് നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപ്രതീക്ഷിതമായി പിന്മാറിയതോടെയാണ് മമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലാന്‍ പ്രഥാനെ പിന്തുണച്ചത്. നേരത്തെ ടിഎംസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി സഞ്ചിത പ്രധാനെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ചിത സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത രംഗത്തെത്തിയത്.
മമതയുടെ നേതൃത്വത്തിലുള്ള തൃണമൂലിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും നന്ദിഗ്രാമില്‍ പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായിട്ടില്ല. അത് മണ്ഡലത്തിലെ മമതയുടെ ജനപ്രിയതാണ് കാണിക്കുന്നതെന്നാണ് ഒരുവിഭാഗം പറയുന്നത്. മമത പിന്തുണച്ചതോടെ തൃണമൂലിന്റെ ഭൂരിഭാഗം വോട്ടുകളും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സുവേന്ദുവിന് ലഭിച്ച വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നും മണ്ഡലത്തിലെ ഇടതുവോട്ടുകള്‍ സിപിഐക്ക് തന്നെ ലഭിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും കോണ്‍ഗ്രസ് കരുതുന്നു. അങ്ങനെയെങ്കില്‍ 30 വര്‍ഷത്തിനുശേഷം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് തിരിച്ചെത്തും. 1996ലെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ സിപിഐയെ 138 വോട്ടിന് തകര്‍ത്താണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത വിജയം. നന്ദിഗ്രാമിലെ പോരാട്ട ചരിത്രത്തിൽ കോണ്‍ഗ്രസിന്റെ ഏക ജയം കൂടിയായരുന്നു 1996 ലേത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates