കാറിനകത്തേക്ക് പിടിച്ചുതള്ളി; നന്ദിഗ്രാമില്‍ മമതയ്ക്ക് നേരെ കയ്യേറ്റം (വീഡിയോ)

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊല്‍ക്കത്ത:  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം. നന്ദിഗ്രാമില്‍വച്ച് നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ കാറിനകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നെന്നും ആ സമയത്ത് തനിക്കൊപ്പം പൊലീസുകാര്‍ ഇല്ലായിരുന്നെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

അജ്ഞാത സംഘം കാറിന്റെ ഡോര്‍ വലിച്ചടപ്പോഴാണ് മുഖ്യമന്ത്രിക്ക് പരിക്ക് ഏറ്റത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തനിക്കൊപ്പം പൊലീസുകാര്‍ ഇല്ലായിരുന്നു. ഞാന്‍ കാറിന് സമീപം നിന്ന് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ നാല് അഞ്ച് ആളുകള്‍ ചേര്‍ന്ന് തന്നെ കാറിനകത്തേക്ക് തള്ളിക്കയറ്റുകയും വാതില്‍ അടയ്ക്കുകയുമായിരുന്നെന്ന് മമത പറഞ്ഞു. ആക്രമണത്തില്‍ കാലിന് പരിക്കേറ്റതായും കൊല്‍ക്കത്തയിലേക്ക് തന്നെ മടങ്ങുകയാണെന്നും മമത പറഞ്ഞു. 

ഇന്ന് ഉച്ചയോടെയാണ് മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇക്കുറി നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിര്‍ സ്ഥാനാര്‍ഥി.

ശിവക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മമത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാന്‍ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താന്‍ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്നാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്.

താന്‍ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാല്‍ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തില്‍ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടര്‍ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമില്‍ അരലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com