

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേരുന്ന 'ഇന്ത്യ' മുന്നണിയുടെ ഏകോപന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.
ബുധനാഴ്ച നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപന യോഗത്തില്‍ പങ്കെടുക്കാത്തത് മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണെന്നാണ് മമതയുടെ പ്രതികരണം. ഔദ്യോഗിക വിശദീകരണഇ ഇതാണെങ്കിലും കോണ്‍ഗ്രസിന്റെ നീക്കങ്ങളില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
താന്‍ യോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കന്‍ ബംഗാളില്‍ ഏഴ് ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമാണ് മമതയുടെ പ്രതികരണം. ''എനിക്ക് യോഗത്തെ കുറിച്ച് അറിയാമായിരുന്നെങ്കില്‍ ഈ പരിപാടി നടത്തുമായിരുന്നോ? ഞാന്‍ തീര്‍ച്ചയായും പോകുമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് യോഗത്തെ കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ ഞാന്‍ വടക്കന്‍ ബംഗാള്‍ പര്യടനത്തിന് പോകുന്നു,' മമത പറഞ്ഞു. മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്നിടത്തും ഇന്ത്യ സംഖ്യത്തിലെ കക്ഷികളുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നില്ല. തെലങ്കാനയിലെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസിക്കാനായത്.
ഇന്ത്യ മുന്നണിയില്‍ സീറ്റ് പങ്കിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അഭാവമാണ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണമെന്ന് മമത പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ് ആണെന്നും ജനങ്ങളല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. ''തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അവര്‍ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ വോട്ടുകള്‍ ഇല്ലാതാക്കി. അതാണ് സത്യം. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് അന്നേ ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. വോട്ടുകള്‍ വിഭജിച്ചുപോയതിനെ തുടര്‍ന്നാണ് അവര്‍ പരാജയപ്പെട്ടത്.''മമത പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
