ചെന്നൈ: എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയ യുവാവ് ചുമരിനും മെഷീനുമിടയിൽ പെട്ടു. നാമക്കൽ ജില്ലയിലെ അണിയാപുരം വൺ ഇന്ത്യ എടിഎമ്മിലാണ് സംഭവം. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തു നിന്ന് അലാറത്തിനോടൊപ്പം യുവാവിന്റെ നിലവിളി ശബ്ദവും കേട്ടാണ് നാട്ടുകാർ ഉണർന്നത്. പിന്നാലെ പ്രദേശത്ത് പട്രോളിങ് നടത്തിയ പൊലീസും സ്ഥലത്തെത്തി.
അലാറം കേട്ട് എടിഎമ്മിന്റെ ഷട്ടർ തുറന്ന നാട്ടുകാരും പൊലീസുകാരും യുവാവ് കുടുങ്ങിക്കിടക്കുന്നത് കണ്ട് അമ്പരന്നു. മെഷീന്റെ മുകൾ ഭാഗത്ത് പുറത്തേക്ക് തല നീട്ടി യുവാവ് രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ബിഹാറിലെ കിഴക്ക് സാംറാൻ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് പണം മോഷ്ടിക്കാൻ കയറി കുടുങ്ങിയത്. മോഹനൂർ അടുത്തുള്ള സ്വകാര്യ കോഴിതീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. തുറന്നിരുന്ന എടിഎം മുറിക്കകത്തേക്ക് കയറി ഷട്ടർ താഴേക്കിറക്കിയാണ് മോഷണ ശ്രമം നടത്തിയത്. യന്ത്രത്തിന് മുകൾ ഭാഗത്തെ ഭാഗം മാറ്റി ഉള്ളിലേക്ക് ഇറങ്ങിയ ഇയാൾ പണം കണ്ടെങ്കിലും പിന്നീട് ഇറങ്ങാനോ പുറത്തേക്ക് വരാനോ സാധിക്കാതെ കുടുങ്ങിപ്പോകുകയായിരുന്നു.
നാട്ടുകാരും പൊലീസും എത്തിയപ്പോൾ ഫോട്ടോയും വീഡിയോയും എടുത്തു കഴിഞ്ഞാൽ തന്നെ ഒന്ന് പുറത്തിറക്കി തരണമെന്ന് ഇയാൾ തമിഴിൽ ആവശ്യപ്പെടുകയായിരുന്നു. പണമെടുക്കാൻ കയറിയതാണെന്നും തന്റെ പണം ഉള്ളിൽ കുടുങ്ങിയതിനാൽ എടുക്കാനായാണ് ഉള്ളിൽ കയറിയതെന്നും പൊലീസിനോട് വിശദീകരിച്ചു. ബാങ്കിന്റെ പരാതിയിൽ മോഷണ ശ്രമത്തിന് പൊലീസ് കേസെടുത്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തു. എടിഎം മെഷീനിൽ 2.65 ലക്ഷം രൂപ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates