

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിൽ അറസ്റ്റിലായ നടൻ സഞ്ജയ് ദത്തിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുനിൽ ദത്ത് എംപി സമ്മർദം ചെലുത്തിയിരുന്നെന്ന് മുംബൈ മുൻ പൊലീസ് കമ്മിഷണർ. മകൻ മണ്ടത്തരം കാണിച്ചതാണെന്നും ഭീകരവാദി അല്ലാത്തതിനാൽ ഭീകരവാദത്തിനെതിരെയുള്ള ടാഡ നിയമം ചുമത്തരുതെന്നും സുനിൽ ദത്ത് അഭ്യർഥിച്ചുവെന്നും മുൻ കമ്മീഷണർ എം എൻ സിങ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിങ്ങിന്റെ വെളിപ്പെടുത്തൽ.
ഭീകരരിൽനിന്ന് ആയുധങ്ങൾ വാങ്ങിയെന്ന കേസിലാണ് 1993 ഏപ്രിലിൽ സഞ്ജയിനെ അറസ്റ്റ് ചെയ്തത്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുനിൽ ദത്തിന്റെ മകൻ കേസിൽ ഉൾപ്പെട്ടത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. കലാപകാലത്തു കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് ആയുധം വാങ്ങിയതെന്നാണ് സഞ്ജയ് ആദ്യം പറഞ്ഞത്. ലൈസൻസുള്ള തോക്കുകളും വീടിനു പൊലീസ് സുരക്ഷയുമുള്ളപ്പോൾ എന്തിനാണ് അനധികൃത ആയുധങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ വന്നപ്പോഴാണ് ‘തെറ്റുപറ്റി’ എന്നു സഞ്ജയ് സമ്മതിച്ചത്.
സഞ്ജയ് തീവ്രവാദി അല്ലെങ്കിലും അവരെ സഹായിച്ചതും ദാവൂദ് ഇബ്രാഹിമിനെ കണ്ടതും കുറ്റമാണെന്നായിരുന്നു താൻ സ്വീകരിച്ച നിലപാട്. ചില മുതിർന്ന പൊലീസുകാരെ അറസ്റ്റ് ചെയ്തതോടെ ഉന്നതതലങ്ങളിൽനിന്നെല്ലാം സമ്മർദമുണ്ടായെങ്കിലും കേസുമായി മുന്നോട്ടുപോയി. എന്നാൽ, ആയുധം വിറ്റ അബു സലേം അടക്കമുള്ളവർക്കു ടാഡപ്രകാരം കടുത്തശിക്ഷ വിധിച്ചപ്പോഴും ആയുധം വാങ്ങിയ സഞ്ജയിനു ടാഡ ഒഴിവാക്കി 5 വർഷം മാത്രം ശിക്ഷ നൽകിയത് അദ്ഭുതപ്പെടുത്തി. സഞ്ജയ് ദത്തിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല, നിയമം നടപ്പാകണമെന്നേ ആഗ്രഹിച്ചൂള്ളൂവെന്നും എംഎൻ സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates