

ന്യൂഡൽഹി: കാർഷിക നയങ്ങൾക്കെതിരെ സമരം നടത്തുന്ന സംഘടനാ നേതാവിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമൻസ് അയച്ചു. കർഷക സംഘടനയായ ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി (എൽബിഐഡബ്ല്യുഎസ്) അധ്യക്ഷൻ ബൽദേവ് സിങ് സിർസയ്ക്കാണ് എൻഐഎ സമൻസ് അയച്ചിരിക്കുന്നത്. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണ് എൽബിഐഡബ്ല്യുഎസ്.
നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) യുടെ നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബൽദേവിന് സമൻസ് അയച്ചിരിക്കുന്നത്. നാളെയാണ് ബൽദേവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ, സാക്ഷിയായാണ് ബൽദേവിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
ഖലിസ്ഥാനി സംഘടനകൾക്കെതിരെയും അവർ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനെ കുറിച്ചുമാണ് എൻഐഎയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തിൽ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എൻഐഎ തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
എസ്എഫ്ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകൾ സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകി ഭീകരവാദം വളർത്താൻ ശ്രമിക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിൽ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങൾ, കർഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഡിസംബർ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ, എഫ്സിആർഎ വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്.എഫ്.ജെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ ടൈഗേഴ്‌സ് ഫോഴ്‌സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചതായും വിവരങ്ങളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates