

ന്യൂഡല്‍ഹി: ഗാസിപൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ സന്ദര്‍ശനം നടത്താനുള്ള നീക്കത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്‍വാങ്ങി. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിലാണ് രാഹുല്‍ഗാന്ധിയും സംഘവും ഡല്‍ഹിയിലേക്ക് മടങ്ങിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സംഭാലിലേക്ക് പോവുക എന്നത് തന്റെ അവകാശമാണ്. എന്നാല്‍ അത് നിഷേധിക്കപ്പെട്ടു. പൊലീസ് യാത്ര തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊലീസിന് ഒപ്പം പോകാന്‍ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു. രാഹുലും പ്രിയങ്കയും അടക്കം അഞ്ചുപേരുടെ സംഘത്തെയെങ്കിലും സംഭാലിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതും പൊലീസ് അനുവദിച്ചില്ല. ഒറ്റയ്ക്ക് സംഭാലില്‍ പോകാമെന്ന നിര്‍ദേശവും അംഗീകരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു. സംഭാലില്‍ പോയി, ജനങ്ങളെ കാണണം. അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. എന്നാല്‍ തന്റെ ഭരണഘടനാ അവകാശം അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും രാഹുല്‍ പ്രതികരിച്ചു.
ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു കാറിന് മുകളില്‍ കയറിയിരുന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. സംഭലില്‍ സംഭവിച്ചത് എന്തായിരുന്നാലും അത് തെറ്റായിരുന്നുവെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. അവിടെയുള്ള ജനങ്ങളെ കാണേണ്ടത് ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ അവകാശമാണ്. അതാണ് ലംഘിക്കപ്പെട്ടത്. അവിടെ പോയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്നാണ് പറയുന്നത്. അത് തടയാന്‍ പൊലീസുകാര്‍ക്ക് കഴിയില്ലേ?. ഒരിഞ്ച് പോലും പിന്നോട്ടില്ല. പോരാട്ടം തുടരുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ രണ്ട് മണിക്കൂറോളമാണ് രാഹുലിന്റെയും സംഘത്തിന്റെയും വാഹനം പൊലീസ് തടഞ്ഞത്. യാത്ര തടയാനായി വലിയ ബാരിക്കേഡുകൾ നിരത്തി വൻ പ്രതിരോധമാണ് പൊലീസ് തീർത്തത്. രാഹുലിന്റെ യാത്ര തടഞ്ഞത് അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ, രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം പരിഗണിച്ച് സംഭാലില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പുറത്തു നിന്നും ആരെയും പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണം ഈ മാസം 31 വരെ ജില്ലാ ഭരണകൂടം നീട്ടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates