പ്രഫുല്‍ പട്ടേലിനെ പുറത്താക്കി എന്‍സിപി; സുനില്‍ തത്കാരെയെ അധ്യക്ഷനായി പ്രഖ്യാപിച്ച് അജിത് പക്ഷം

അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി
ശരദ് പവാര്‍, അജിത് പവാറിന്റെ സത്യപ്രതിജ്ഞ/ഫയല്‍
ശരദ് പവാര്‍, അജിത് പവാറിന്റെ സത്യപ്രതിജ്ഞ/ഫയല്‍
Updated on
1 min read

മുംബൈ: അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് നടപടി സ്വീകരിച്ചത്. അജിത് പവാറിനൊപ്പം കഴിഞ്ഞദിവസം ഇവര്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരെയും എന്‍സിപിയില്‍ നിന്ന് പുറത്താക്കുന്നതായി ശരദ് പവാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ, സുനില്‍ തത്കാരെയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അജിത് പവാര്‍ വിഭാഗം പ്രഖ്യാപിച്ചു. 

തന്റെ അറിവോടെയല്ല അജിത് പവാര്‍ പാര്‍ട്ടി വിട്ടത് എന്ന് വ്യക്തമാക്കി ശരദ് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അനുഗ്രഹത്തോടെയാണ് അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്നു പറയുന്നത് നീചമായ കാര്യമാണ്. ബുദ്ധി സ്ഥിരതയില്ലാത്തവര്‍ക്കേ ഇത്തരമൊരു കാര്യം പറയാന്‍ സാധിക്കുള്ളു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനമൊട്ടാകെ യാത്ര നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ സംസ്ഥാന പര്യടനത്തിന് പുറപ്പെടുകയാണ്. ചില നേതാക്കള്‍ ചെയ്തതില്‍ അവര്‍ക്ക് നിരാശ തോന്നരുത്- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അവര്‍ അവകാശം ഉന്നയിക്കുന്നതില്‍ കഴമ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് 45 എംഎല്‍എമാരാണ് ഉള്ളത്. എന്‍സിപിക്ക് 54 എംഎല്‍എമാരുണ്ട്. 40ന് മുകളില്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് അജിത് പവാര്‍ പക്ഷം പറയുന്നത്.

എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദിനെ പ്രതിപക്ഷ നേതാവാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

അജിത് പവാറിനെയും എട്ട് എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നും ജയന്ത് പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയന്ത് നല്‍കിയ കത്തിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

അയോഗ്യത വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുക്കില്ലെന്ന് വ്യക്തമാക്കിയ പവാര്‍, ജയന്ത് പാട്ടീലും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അജിത് പവാര്‍ ചെയ്തത് ശരിയല്ലെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ താന്‍ ആരേയും വ്യക്തിപരമായി അധികേഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com