

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്തയുടെയും പോര്‍ട്ടലിന്റെ എച്ച് ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയുടെയും അറസ്റ്റിനെയും റിമാന്‍ഡിനെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ഹര്‍ജികളിലും മെറിറ്റ് കാണുന്നില്ലെന്ന് ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല പറഞ്ഞു.
പുര്‍കയസ്തയെയും ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഒക്ടോബര്‍ 3 നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റിനെയും 7 ദിവസത്തെ പൊലീസ് കസ്റ്റഡിയെയും ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 10 ന് വിചാരണ കോടതി ഇരുവരേയും പത്ത് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ചൈനയ്ക്ക് അനുകൂലമായ പ്രചരണം നടത്താന്‍ പണം കൈപ്പറ്റിയെന്നാരോപിച്ച് ഭീകരവിരുദ്ധ നിയമം (യുഎപിഎ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്ന് ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിലേക്ക് വലിയൊരു തുക വന്നതായി എഫ്ഐആറില്‍ പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി പുര്‍കയസ്ത ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates