

ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തുന്നതിനേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ. ഇരുഡോസുകളും സ്വീകരിക്കുന്നതിനിടയിലെ ഇടവേള സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സമയപരിധി കുറയ്ക്കുന്നതിൽ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന് പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിച്ച സമയത്ത് ആദ്യഡോസ് സ്വീകരിച്ചവരിൽ വൈറസിനെതിരെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷിക്കാണ് പ്രഥമ പരിഗണന നൽകിയത്. ഇടവേള വർധിപ്പിക്കുമ്പോൾ കൂടുതൽ പേർക്ക് ആദ്യഡോസ് ലഭ്യമാക്കുമെന്നും ഇതുവഴി ആർജിത പ്രതിരോധശേഷി വർധിപ്പിക്കാമെന്നുമാണ് ലക്ഷ്യമിട്ടിരുന്നത്.
രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന ഡെൽറ്റ വകഭേദത്തെ അടിസ്ഥാനമാക്കി ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎജിഐ പഠനം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്തിമതീരുമാനം വരുന്നതു വരെ ആശങ്ക ആവശ്യമില്ലെന്നും ഡോ. പോൾ പറഞ്ഞു. ഇത്തരത്തിലുള്ള ശാസ്ത്രീയപഠനങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ വാക്‌സിൻ ഡോസുകളിലെ ഇടവേള പുനർനിർണയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവേള വർധിപ്പിക്കുന്നതുൾപ്പെടെ എൻടിഎജിഐ എടുക്കുന്ന തീരുമാനങ്ങൾ എല്ലാവരും മാനിക്കണമെന്നും ഡോ. പോൾ അഭിപ്രായപ്പെട്ടു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ മുൻനിർത്തി കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന മാധ്യമറിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates