ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം കേസെടുക്കാനാവില്ല; ഹൈക്കോടതി

ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം കേസെടുക്കാനാവില്ല; ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം പോക്‌സോ പ്രകാരം കേസെടുക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന്  ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.

പതിനാറര വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22കാരനെതിരെ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേക കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-1 വകുപ്പ്, പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. താനുമായി ബന്ധമുണ്ടായിരുന്ന കാര്യം പെണ്‍കുട്ടി കോടതിക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. 

പ്രായോഗിക യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ടല്ല ഒരു നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ലക്ഷ്യം എന്താണോ അതിന് അനുസരിച്ചായിരിക്കണം, വ്യാഖ്യാനം. ലൈംഗിക അതിക്രമത്തില്‍ നിന്നും പോണോഗ്രാഫിയില്‍നിന്നും കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമം. നിയമപ്രകാരം പതിനേഴു വര്‍ഷവും 364 ദിവസവും പ്രായമുള്ള പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്ത ആളാണ്. തന്നേക്കാള്‍ ഒരു ദിവസം മാത്രം പ്രായമുള്ള യുവാവിനേക്കാള്‍ അവള്‍ക്കു പക്വത കൂടുതല്‍ ഉണ്ടാവാനും സാധ്യതയുണ്ട്.  പ്രായപൂര്‍ത്തിയാവാത്തയാളുടെ സമ്മതം ശരിയായ സമ്മതമല്ലെന്നതു ശരിതന്നെ. എന്നാല്‍ ഇതു നിര്‍ണയിക്കുമ്പോള്‍ മാനസിക അവസ്ഥ, പക്വത, മുന്‍കാലത്തെ പെരുമാറ്റം എന്നിവ കണക്കിലെടുക്കണം- കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത ആളുടെ കേസില്‍ സമ്മതം പരിഗണിക്കേണ്ടതില്ലെങ്കിലും അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായാണ് കൃത്യം നടന്നതെന്നു സ്ഥാപിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com