

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരുടെ വോട്ടു ചോരി മാര്‍ച്ച്. രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് മാര്‍ച്ചെന്ന് എംപിമാര്‍ പറഞ്ഞു. മാര്‍ച്ച് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ വച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. റോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ തയാറായില്ല. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രിയങ്കഗാന്ധി, ഡിംപിള്‍ യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മാര്‍ച്ചില്‍ ശശി തരൂര്‍ എംപിയും പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മഹുവയ്ക്ക് ചികിത്സ നല്‍കണമെന്ന് എംപിമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (SIR) നടപടി, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 'വോട്ടര്‍ തട്ടിപ്പ്' എന്നിവക്കെതിരെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാര്‍ച്ച്. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന്, ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ പിരിഞ്ഞു. വോട്ടു ക്രമക്കേടില്‍ പ്രതിപക്ഷ എംപിമാരെ കാണാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 30 എംപിമാരെ മാത്രമേ കാണൂവെന്ന കമ്മീഷന്റെ നിര്‍ദേശം പ്രതിപക്ഷം തള്ളിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
