ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ ഫോൺ കോളുകൾ ചോർത്തി'- വിവാദ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

'മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ ഫോൺ കോളുകൾ ചോർത്തി'- വിവാദ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി
Published on

ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്റർ കുറിപ്പിലൂടെയാണ് സ്വാമിയുടെ വെളിപ്പെടുത്തൽ. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ കോളുകൾ ചോർത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 

മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നതായാണ് അദ്ദേഹം ഞായറാഴ്ച ചെയ്ത ട്വീറ്റിൽ പറയുന്നത്. വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു. അതിനു ശേഷം താൻ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കുന്നു.

പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തുന്നുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വാർത്തയെ ശരിവെക്കുന്ന വിധത്തിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി 2019ൽ വാർത്തകൾ പുറത്തു വന്നിരുന്നു. പത്രപ്രവർത്തകരും വിവരാവകാശ പ്രവർത്തകരും ഉൾപ്പെടെ 121 പേരുടെ ഫോണുകളിൽ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് ആണ് അന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com