'അതുമിതും പറഞ്ഞ് മുടക്കാന്‍ ശ്രമിക്കുന്നു'; തൊഴിലാളികള്‍ തങ്ങുന്നത് സൈറ്റില്‍ തന്നെ, സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നടക്കുന്നത് സുരക്ഷ ഉറപ്പാക്കിയെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തു തന്നെയാണ് തങ്ങുന്നതെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു/ പിടിഐ
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു/ പിടിഐ
Updated on
1 min read



ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തു തന്നെയാണ് തങ്ങുന്നതെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി വാദം കേള്‍ക്കാനായി കോടതി നാളത്തേക്ക് മാറ്റി. 

നിര്‍മ്മാണ സ്ഥലത്ത് തന്നെ തങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച 250 തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ശക്തമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

മേഖലയില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കോണ്ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹര്‍ജിയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. നിയമനടപടിയുടെ ദുരുപയോഗമാണെന്ന കാരണത്താല്‍ മാതൃകാപരമായ പിഴയീടാക്കി ഹര്‍ജി തള്ളണമെന്നും മേത്ത ആവശ്യപ്പെട്ടു. 

പദ്ധതിയുടെ തുടക്കംമുതല്‍ പല കാരണങ്ങള്‍ പറഞ്ഞ് മുടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് 400 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നും േേകന്ദ്രം വ്യക്തമാക്കി. 

വര്‍ക്ക് സൈറ്റിലേക്ക് നിര്‍മ്മാണ സാമഗ്രികളെയും തൊഴിലാളികളെയും എത്തിക്കാന്‍ ഏപ്രില്‍ 19ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഇതിന് ഏപ്രില്‍ 30വരെ സാധുതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് അസുഖം ബാധിചച്ചാല്‍ ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com