

തിരുനെല്‍വേലി: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ എസ് അബ്രഹാമിന് (47) തിരുനെല്‍വേലിയിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. നാല് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെ ഓരോ കേസിലും പ്രത്യേകമായി വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതുകൂടാതെ, ഓരോ ഇരയ്ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
തിരുനെല്‍വേലിക്ക് സമീപമുള്ള മേലെ ഇലന്തൈക്കുളം എന്ന സ്ഥലത്ത് പ്രാര്‍ത്ഥനാലയം നടത്തിവരികയായിരുന്നു അബ്രഹാം. 2020ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് പീഡനങ്ങളുടെ തുടക്കം. ബൈബിള്‍ ക്ലാസുകള്‍, സംഗീത ക്ലാസുകള്‍ എന്നിവയുടെ മറവിലാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആരെങ്കിലും വിവരമറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്.
2022ല്‍ എട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതേ കുടുംബത്തിലെ മറ്റ് മൂന്ന് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ജൂലൈയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് അപൂവങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് വിലയിരുത്തിയാണ് ജഡ്ജി കെ സുരേഷ് കുമാര്‍ വധശിക്ഷ വിധിച്ചത്. പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി കഴിഞ്ഞദിവസം ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് ഹാജരായത്. പീഡനത്തിനിരയായ നാലു പെൺകുട്ടികളും രക്ഷിതാക്കളും കോടതിയിൽ മൊഴി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates