

ന്യൂഡല്‍ഹി: സഭയുടെ വലിയ ഇടയനായിരിക്കുമ്പോഴും മനുഷ്യത്വവും ഉദാരതയും കൈവിടാത്ത മനസ്സിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലളിത ജീവിതം പുലര്‍ത്തിയ പോപ്പ്, ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലയവനിക പൂകിയത്.
ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സില്‍ സൂക്ഷിച്ചിരുന്നു.
2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാന്‍ 'ജൂബിലി വര്‍ഷമായി' പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാർപാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
പോപ്പിന്റെ സന്ദര്‍ശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണ്. പോപ്പിന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവസമൂഹവും കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പാപ്പല്‍ സന്ദര്‍ശനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ജോണ്‍ പോള്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും, പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates