

ബംഗലൂരു: കര്‍ണാടകയിലെ ലൈംഗിക വീഡിയോ വിവാദത്തില്‍ ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന ജെഡിഎസ് കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ചതിന്റെ സെക്‌സ് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നു കാണിച്ച് വീട്ടുജോലിക്കാരിയായ 47 കാരി നല്‍കിയ പരാതിയില്‍ പ്രജ്വലിനും പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഈ കേസിന്റെ പശ്ചാത്തലത്തില്‍ ദേവഗൗഡയുടെ മകനായ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയാണ് സസ്‌പെന്‍ഷന്‍ നടപടി അറിയിച്ചത്. ലൈംഗിക വീഡിയോകളുമായി ബന്ധപ്പെട്ട് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി ജെഡിഎസ് കോര്‍ കമ്മിറ്റി പ്രസിഡന്റ് ജി ടി ദേവഗൗഡ പറഞ്ഞു. പ്രജ്വലിന്റെ അശ്ലീല വീഡിയോ പുറത്തു വന്നതോടെ, എംപിക്കെതിരെ കടുത്ത നടപടി വേണമെന്ന് ജെഡിഎസില്‍ ആവശ്യമുയര്‍ന്നിരുന്നു.
സര്‍ക്കാര്‍ കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും, പത്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. രാജ്യം വിട്ടുപോയ പ്രജ്വല്‍ രേവണ്ണയോട് ഉടന്‍ ഇന്ത്യയിലെത്താന്‍ ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു. കര്‍ണാടകയിലെ ഹാസനില്‍ ബിജെപി പിന്തുണയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് പ്രജ്വല്‍ രേവണ്ണ.
തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകൾ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ കയ്യിൽ വെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. ലൈംഗിക വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019 മുതല്‍ 2022 വരെ പലതവണ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നായിരുന്നു പരാതി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates