Modi in USA
മോദി അമേരിക്കയിൽ എഎൻഐ

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍, ഊഷ്മള വരവേല്‍പ്പ്; ട്രംപുമായി നാളെ കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും
Published on

വാഷിങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. വാഷിങ്ങ്ടണിന് സമീപം ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് മോദിയുടെ വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൊടുംശൈത്യം അവഗണിച്ച് നിരവധി ഇന്ത്യാക്കാരാണ് മോദിയെ സ്വീകരിക്കാനെത്തിയത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.

സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാകും മോദി-ട്രംപ് കൂടിക്കാഴ്ച. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

മോദിയെ സ്വീകരിക്കാനെത്തിയ ഇന്ത്യാക്കാർ
മോദിയെ സ്വീകരിക്കാനെത്തിയ ഇന്ത്യാക്കാർ എഎൻഐ

അനധികൃത ഇന്ത്യക്കാരെ മാന്യമായ നിലയില്‍ തിരിച്ചയക്കണമെന്ന് മോദി ആവശ്യപ്പെട്ടേക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തേക്കും. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com