

ലക്‌നൗ: തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ബിഗ് ബോസ് താരത്തിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പിഎയ്‌ക്കെതിരെ കേസ്. ബിഗ് ബോസ് താരം അര്‍ച്ചനാ ഗൗതമിന്റെ അച്ഛന്റെ പരാതിയില്‍ പ്രിയങ്ക ഗാന്ധിയുടെ പിഎ സന്ദീപ് സിങ്ങിനെതിരെയാണ് കേസെടുത്തത്. ബിഗ് ബോസ് സീസണ്‍ 16ല്‍ ടോപ്പ് ഫൈവ് ഫൈനലിസ്റ്റ് ആയിരുന്നു അര്‍ച്ചന ഗൗതം.
വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ അര്‍ച്ചനയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് മീററ്റ് പാര്‍ത്താപൂര്‍ പൊലീസ് സ്റ്റേഷനിലാണ് അര്‍ച്ചനയുടെ പിതാവ് പരാതി നല്‍കിയത്. തനിക്ക് ഉണ്ടായ ദുരനുഭവം അര്‍ച്ചന ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിവരിച്ചു.
റായ്പൂരില്‍ കഴിഞ്ഞമാസം നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി 26നാണ് മകള്‍ റായ്പൂരിലേക്ക് പോയതെന്ന് അച്ഛന്‍ ഗൗതമിന്റെ പരാതിയില്‍ പറയുന്നു.
പ്രിയങ്കയെ കാണാന്‍ സന്ദീപിനോട് അര്‍ച്ചന സമയം ചോദിച്ചു. എന്നാല്‍ പ്രിയങ്കയുടെ മുന്നില്‍ മകളെ പരിചയപ്പെടുത്താന്‍ തയ്യാറാവാതിരുന്ന സന്ദീപ്, മകള്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തി. മോശം ഭാഷയിലാണ് സംസാരിച്ചത്. ഇതിനെല്ലാം പുറമേ മകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തല്‍, പട്ടികജാതി, പട്ടിക വര്‍ഗം അതിക്രമം തടയല്‍ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates