

ന്യൂഡല്‍ഹി: രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ച എഐസിസി നടപടിയില്‍ വിമര്‍ശനം. ജയ്പൂര്‍ അര്‍ബന്‍ മേഖലയിലെ അധ്യക്ഷനായ സുനില്‍ ശര്‍മയുടെ നിയമനമാണ് വിമര്‍ശനങ്ങള്‍ നേരിടുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും നിരന്തരം പരിഹസിക്കുന്ന ഒരാളെയാണ് പാര്‍ട്ടി അധ്യക്ഷനാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കെ സി വേണുഗോപാലിനെ ഉൾപ്പെടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.
എഐസിസി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മുഹമ്മദ് സുബൈറിന്റെ പ്രതികരണം. സഞ്ജയ് ദീക്ഷിത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ്പൂര്‍ ഡയലോഗ്‌സ് എന്ന പോഡ്കാസ്റ്റിന്റെ സഹസ്ഥാപകനും ഡയറക്ടുറുമാണ് സുനില്‍ ശര്‍മ. അദ്ദേഹത്തെയാണ് കോണ്‍ഗ്രസ് ജയ്പൂര്‍ അര്‍ബന്‍ അധ്യക്ഷനായി നിയമച്ചിരിക്കുന്നത്. ജയ്പൂര്‍ ഡയലോഗ്‌സിന്റെ യൂട്യൂബ് വീഡിയോകളും, ട്വീറ്റുകളും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതുമാണെന്നാണ് സുബൈര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റെ തീരുമാനം ഏറെ മികച്ചതാണെന്നും സുബൈര്‍ എക്‌സ് പോസ്റ്റില്‍ പരിഹസിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് മുഹമ്മദ് സുബൈറിന്റെ വിമര്‍ശനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയ്പൂര്‍ സീറ്റില്‍ സുനില്‍ ശര്‍മ്മയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചിച്ചിരുന്നു. പിന്നീട് വിമർശനങ്ങൾ ഉയർന്നപ്പോൾ മാറ്റുകയും ചെയ്തിരുന്നു.
ഇന്നലെയാണ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ച എഐസിസി തീരുമാനം പുറത്തുവന്നത്. പ്രതാപ്ഗഡ്, ജയ്പൂര്‍ അര്‍ബന്‍, ഝാലാവര്‍, ബരാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates