

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരെ രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ നടന്ന അധിക്ഷേപ പരാമര്‍ശം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ പരാമര്‍ശങ്ങളെ കേന്ദ്രമന്ത്രി അമിത് ഷാ വിമര്‍ശിച്ചു. ബിഹാറില്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടേയും വേദിയില്‍ നിന്നുണ്ടായ, ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്ന് അമിത് ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി ഒരു പാവപ്പെട്ട അമ്മയുടെ മകന് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിയുന്നില്ല. ബിഹാറിലെ ദര്‍ഭംഗയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ അമ്മയ്ക്കും എതിരെയുണ്ടായ അസഭ്യ വാക്കുകള്‍ അപലപനീയം മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന് കളങ്കവുമാണ്. അമിത് ഷാ എക്സില്‍ കുറിച്ചു.
ഒരു പാവപ്പെട്ട അമ്മയുടെ മകന് നല്ല നിലയില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് കോണ്‍ഗ്രസിന് സഹിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പഴയ രീതികളിലേക്കും സ്വഭാവത്തിലേക്കും മടങ്ങിയെത്തിയിരിക്കുന്നു. അവര്‍ എല്ലായ്പ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ വിഷലിപ്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഇന്നുവരെ ഗാന്ധി കുടുംബം മോദിക്കെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപത്തില്‍ രാഹുല്‍ ഗാന്ധി മോദിയോട് മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉപയോഗിക്കുന്നതും മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഭാഷയും അധിക്ഷേപവും തികച്ചും അസഹനീയമാണെന്ന് ബിജെപി വക്താവ് നീരജ് കുമാര്‍ പറഞ്ഞു. ഇതിന് രാഹുല്‍ രാജ്യത്തോട് മാപ്പു പറയണം. ബീഹാറിലെ ജനങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ലെന്നും നീരജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ മാത്രമല്ല, ഇന്ത്യന്‍ സംസ്കാരത്തെയും മൂല്യങ്ങളെയുമാണ് കോണ്‍ഗ്രസ് അധിക്ഷേപിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരേതയായ അമ്മയേയും അസഭ്യം പറഞ്ഞതിന് ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബിഹാറിലെ സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെയാണ് ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ഗാന്ധിയുടെ ദർഭംഗയിലെ വോട്ടര്‍ അധികാര്‍ യാത്രക്കിടെയായിരുന്നു സംഭവം. മോദിയെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായി മാറി. ഇതിനുപിന്നാലെ, ബിജെപി പട്നയിലെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
