ദുരന്ത കാരണം റെയില്‍വേ അനൗണ്‍സ്‌മെന്റ്?; പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി: ഡല്‍ഹി പൊലീസ്

'പ്രയാഗ് രാജിലേക്കുള്ള നാലു ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും തിരക്ക് അനിയന്ത്രിതമാക്കി'
delhi stampede
ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: അവസാന നിമിഷം പ്ലാറ്റ്‌ഫോം മാറ്റിക്കൊണ്ടുള്ള അറിയിപ്പും, പ്രയാഗ് രാജ് എക്‌സ്പ്രസും സ്‌പെഷല്‍ ട്രെയിനും ഒരേസമയം അറിയിച്ചതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പവും ദുരന്തത്തിന് വഴിവെച്ചുവെന്ന് ഡല്‍ഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ടു ട്രെയിനുകള്‍ സംബന്ധിച്ച് ഒരേസമയം അനൗണ്‍സ്‌മെന്റ് നടത്തിയത് യാത്രക്കാരില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. ഇത് സ്റ്റേഷനില്‍ നിയന്ത്രിക്കാനാകാത്ത വിധം തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പ്രയാഗ് രാജ് എക്‌സ്പ്രസ് ട്രെയിന്‍ എത്തിയപ്പോഴാണ്, പ്രയാഗ് രാജ് സ്‌പെഷല്‍ ട്രെയില്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതായി അനൗണ്‍സ്‌മെന്റ് ഉയര്‍ന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ യാത്രക്കാര്‍ നെട്ടോട്ടമായി. 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ തങ്ങളുടെ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെന്ന് വിചാരിച്ച് തിരക്ക് കൂട്ടിയത് അപകടത്തിന് വഴിവെച്ചു.

ഇതോടൊപ്പം പ്രയാഗ് രാജിലേക്കുള്ള നാലു ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും തിരക്ക് അനിയന്ത്രിതമാക്കിയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്‌ഫോമുകള്‍ മാറ്റിയെന്ന ദൃക്‌സാക്ഷികളുടെ ആരോപണം റെയില്‍വേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്‌ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാധ്യായ് പറഞ്ഞു.

ഒരു യാത്രക്കാരന്‍ സമീപത്തുള്ള പടികളില്‍ നിന്ന് വഴുതി വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നര്‍സിംഗ് ദിയോ, നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പങ്കജ് ഗാങ്വാര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ എല്ലാ വീഡിയോ ദൃശ്യങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ 11 പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com