ന്യൂഡൽഹി: ട്രെയിനുകളിൽ കായിക ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള ലഗേജ് നിയമങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. നിശ്ചിത അളവുകളേക്കാൾ കൂടുതൽ വലിപ്പമുള്ളതാണെങ്കിൽ പോലും, ജാവലിൻ ഉൾപ്പെടെയുള്ള ഭാരമേറിയതും വലിപ്പമേറിയതുമായ കായിക ഉപകരണങ്ങൾ ഇനിമുതൽ ട്രെയിനുകളിൽ കൊണ്ടുപോകാൻ കായികതാരങ്ങൾക്ക് അനുവാദമുണ്ടാകും. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പോൾവോൾട്ട് സ്റ്റിക്കുകളെ ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രെയിൻ യാത്രകളിൽ നിശ്ചിത അളവുകളിൽ പെടാത്ത കായിക ഉപകരണങ്ങൾ കൊണ്ടുപോകാൻ കായികതാരങ്ങൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ടുകളെ തുടർന്നാണ് റെയിൽവേയുടെ ഈ അടിയന്തര ഇടപെടൽ. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, കൃത്യമായ ചരക്ക് കൂലി ഈടാക്കി, മുൻഗണനാ അടിസ്ഥാനത്തിൽ ട്രെയിനിലെ ലഭ്യമായ ലഗേജ് സ്പെയ്സിൽ ഇത്തരം വലിയ ഉപകരണങ്ങൾ ബുക്ക് ചെയ്ത് കൊണ്ടുപോകാൻ സാധിക്കും.
കായികതാരങ്ങൾ യാത്ര ചെയ്യുന്ന അതേ ട്രെയിനിലെ തന്നെ ലഗേജ് വാനുകളിൽ ഈ ഉപകരണങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന് റെയിൽവേ അധികൃതർ ഉറപ്പുവരുത്തണം.
ലഗേജുകളുടെ പരമാവധി ഭാരം നിശ്ചയിക്കുന്ന നിലവിലുള്ള സർക്കുലറുകളിലെ നിബന്ധനകൾ കായിക ഉപകരണങ്ങൾക്ക് ബാധകമായിരിക്കില്ലെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കൊണ്ടുപോകുന്ന സാധനങ്ങൾ യഥാർത്ഥ കായിക ഉപകരണങ്ങൾ തന്നെയെന്ന് പാഴ്സൽ സൂപ്പർവൈസർ പരിശോധിച്ച് ഉറപ്പുവരുത്തണം.
പോൾവോൾട്ട് സ്റ്റിക്കുകൾക്ക് വിലക്ക് തുടരും
പോൾവോൾട്ട് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സ്റ്റിക്കുകൾ ട്രെയിനുകളുടെ ലഗേജ് വാനുകളിലോ, പാസഞ്ചർ ഏരിയകളിലോ അല്ലെങ്കിൽ മറ്റ് യാത്രക്കാരുടെ കോച്ചുകളിലോ കൊണ്ടുപോകുന്നത് സാങ്കേതികമായി പ്രായോഗികമല്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. അതിനാൽ ഇവയ്ക്ക് ഇളവുകൾ ബാധകമായിരിക്കില്ല.
ലഗേജുകളുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളിലും നിബന്ധനകളിലും മാറ്റമുണ്ടാകില്ലെന്നും, പുതിയ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ എല്ലാ റെയിൽവേ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates