

ചെന്നൈ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട് നടൻ രജനികാന്ത്. നരേന്ദ്ര മോദിയുടേയും ചന്ദ്രബാബു നായിഡുവിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാനാണ് താരത്തെ ക്ഷണിച്ചിരിക്കുന്നത്.
'തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റത് നരേന്ദ്ര മോദിയുടെ വലിയ നേട്ടമാണ്. അദ്ദേഹത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ജനങ്ങൾ ശക്തമായ ഒരു പ്രതിപക്ഷത്തേയും തെരഞ്ഞെടുത്തു. ഇത് ജനാധിപത്യത്തിന്റെ ആരോഗ്യപരമായ ഒരു അടയാളമാണ്. അടുത്ത അഞ്ച് വർഷം നല്ല ഭരണം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ' - എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 12 ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ ചടങ്ങിലേക്കാണ് ചന്ദ്രബാബു നായിഡു രജനികാന്തിനെ ക്ഷണിച്ചത്. വളരെക്കാലമായി രജനികാന്തും ചന്ദ്രബാബു നായിഡുവും സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചന്ദ്രബാബു നായിഡുവിനും രജനികാന്ത് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ആശംസകൾ നേരുകയും അവരുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം നടൻ മോഹൻലാലിനെയും ചടങ്ങിൽ പങ്കെടുക്കാനായി മോദി നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്ന് മോഹൻലാൽ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബോളിവുഡ് ഫിലിംമേക്കർ കരൺ ജോഹർ, നടൻ അനുപം ഖേർ, അനിൽ കപൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് 7.15 ന് തുടങ്ങുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates