

പുനെ: യുവാവിനെ തലയില്‍ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പുനെയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ (34) ആണ് മരിച്ചത്. പുനെ- സോലാപുർ ഹൈവേയ്ക്കരികിലുള്ള ഒരു ഹോട്ടലിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അവിനാഷ് മറ്റു മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഫോൺ വിളിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനിടെ രണ്ട് പേർ ഹോട്ടലിലേക്ക് കയറി വന്നു. അതിൽ ഒരാൾ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ നിന്നും മറ്റൊരാൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും തോക്കെടുത്തു പിന്നിലൂടെ എത്തി അവിനാഷിന്റെ തലയ്ക്ക് തടരെ വെടിയുതിർക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ പുറത്തു നിന്നു കൂടുതൽ പേർ വടി വാളുമായി എത്തി തുരുതുരെ വെട്ടുകയായിരുന്നു. അവിനാഷിന്റെ മരണം ഉറപ്പാക്കിയാണ് സംഘം ഹോട്ടലിൽ നിന്നു ഓടി രക്ഷപ്പെട്ടത്. അവിനാഷിനു ഒപ്പമുണ്ടായിരുന്നവരെ സംഘം ആക്രമിക്കുന്നില്ല. ഇവർ ഓടി രക്ഷപ്പെട്ടു. ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങൾ കാണാം.
രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നു പ്രാഥമിക വിവരമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
