'ഒരു ആദിവാസി സ്ത്രീയുടെ പ്രസംഗം കോണ്‍ഗ്രസുകാര്‍ക്ക് മടുപ്പുളവാക്കി'; സോണിയയുടെ വിവാദ പരാമര്‍ശത്തിനെതിരെ മോദി; വിശദീകരണവുമായി പ്രിയങ്ക

രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
NARENDRA MODI
modiഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവന്‍. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നയപ്രഖ്യാപന പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ല. വാസ്തവത്തില്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും സ്ത്രീകളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സോണിയ ഗാന്ധിയുടെ പരാമര്‍ശം അഗീകരിക്കാനാകില്ല. പ്രസ്താവന നിര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നും രാഷ്ട്രപതിഭവന്‍ പറയുന്നു.

ആദിവാസി സ്ത്രീയുടെ പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് പറഞ്ഞ സോണിയയുടെ പരാമര്‍ശം രാജ്യത്തെ പാവപ്പെവരെയും ആദിവാസികളെയും അപമാനിക്കുന്നതാണെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും മോദി പറഞ്ഞു. 'ഒരു ആദിവാസി സ്ത്രീയുടെ പ്രസംഗം കോണ്‍ഗ്രസുകാര്‍ക്ക് മടുപ്പുളവാക്കി. ആദിവാസികളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് രീതിയാണ്. വിദേശത്തുപോയി രാജ്യത്തെ അപമാനിക്കുന്നതും കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നും' മോദി പറഞ്ഞു.

സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപി നേതാക്കളും ശക്തമായി രംഗത്തെത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരേണ്യ സ്വഭാവമാണിതെന്നാണ് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ആരോപിച്ചത്. പാവങ്ങളോടും ആദിവാസി വിഭാഗങ്ങളോടുമുള്ള നിഷേധമനോഭാവത്തിന്റെ ഭാഗമാണ് പ്രസ്താവന. സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തില്‍ സോണിയഗാന്ധിയെ പ്രതിരോധിച്ച് മകളും ലോക്സഭാംഗവുമായ പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. മോശം അര്‍ഥത്തിലല്ല ആ വാക്കുപയോഗിച്ചതെന്നും മാധ്യമങ്ങള്‍ പരാമര്‍ശം വളച്ചൊടിച്ചെന്നും പ്രിയങ്ക ആരോപിച്ചു. രാഷ്ട്രപതിയോട് ബഹുമാനമേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു. അമ്മയുടെ വാക്കുകളില്‍ ആനാദരമില്ലെന്ന് വ്യക്തം. തന്റെ അമ്മ 78 വയസ്സുകഴിഞ്ഞ സ്ത്രീയാണ്. നീണ്ട പ്രസംഗം വായിച്ച് മടുത്തിട്ടുണ്ടാകുമെന്നാണ് പറഞ്ഞത്.

വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സോണിയഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസംഗത്തിന്റെ അവസാനത്തോടെ 'രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം' എന്നായിരുന്നു സോണിയ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com