

ചെന്നൈ: ഗൂഡല്ലൂരിന് സമീപം സൂചിമല വ്യൂ പോയിന്റിൽ നിന്ന് 100 അടി താഴ്ചയിലേക്ക് വീണ യുവാവിനെ 14 മണിക്കൂറത്തെ സാഹസിക രക്ഷാപ്രവർത്തനൊടുവിൽ രക്ഷിച്ചു. ചെങ്കൽപേട്ട സ്വദേശി ശിവഗുരുനാഥനാണ് (30) ആണ് സെൽഫി എടുക്കുന്നതിനിടെ മലയുടെ മുകളിൽ നിന്ന് കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
വ്യൂ പോയിൻ്റിൻ്റെ പ്രവേശനാനുമതി ഇല്ലാത്ത ഭാഗത്ത് നിന്നാണ് യുവാവ് വീണത്. വീഴചയുടെ ആഘാതത്തിൽ ശിവഗുരുനാഥന്റെ ബോധം നഷ്ടപ്പെട്ടു. ബോധ വന്നപ്പോൾ അയാളെ വ്യൂ പോയിന്റിൽ എത്തിയ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വനം വകുപ്പിന്റെ തെർമൽ ഡ്രോൺ ഉപയോഗിച്ച് സ്ഥലം കണ്ടെത്തിയെങ്കിലും ശിവഗുരുവിനെ പരക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ രാത്രി 9.30 ഓടെ കൂനൂരിൽ നിന്നു മദ്രാസ് റെജിമെന്റിന്റെ റെസ്ക്യു ടീമെത്തി. മേജർ സരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടിവാരത്തേക്കു കയർ കെട്ടിയിറങ്ങി. കൂട്ടത്തിലുണ്ടായിരുന്ന മേജർ ഡോ. കവിത 100 മീറ്റർ ചെങ്കുത്തായ പാറക്കെട്ടിലൂടെയിറങ്ങി വൈദ്യസഹായം നൽകി.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലേതിനു സമാനമായ ദൗത്യം അവസാനിക്കുന്ന പുലർച്ചെ നാല് മണിക്കാണ്. നാല് മണിയോടെ ശിവഗുരുനാഥനെ അതിസാഹസികമായി കയർ കെട്ടിയ സ്ട്രെച്ചറിൽ പാറക്കെട്ടിൽ നിന്നു പുറത്തെടുത്തു. മൊത്തം 150 പേരാണ് രക്ഷാപ്രവർത്തൻ്റെ ഭാഗമായത്.
റിസർവ് വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുകയെന്ന വെല്ലുവിളിയും വനം വകുപ്പ് ജീവനക്കാർക്കുണ്ടായിരുന്നു. ഡ്രോണിന്റെ ശബ്ദവും വെളിച്ചവും കാരണമാണ് കാട്ടാനകൾ അടുക്കാതിരുന്നത്. ഊട്ടി മെഡിക്കൽ കോളജിലെത്തിച്ച ശിവഗുരുനാഥൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇയാൾ നൽകിയ മേൽവിലാസം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തുടരന്വേഷണം നടക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates