പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നയിച്ച പ്രതിപക്ഷ മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയിലും ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പൊട്ടിത്തെറി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ പ്രഖ്യാപനമാണ് ഭിന്നതയുടെ വ്യാപ്തി വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് രോഹിണി ആചാര്യയുടെ പ്രഖ്യാപനം.
രാഷ്ട്രീയം ഉപേക്ഷിക്കുകയും കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നുവെന്നാണ് രോഹിണിയുടെ പ്രതികരണം. ആര്‍ജെഡി വിമത നേതാവായ സഞ്ജയ് യാദവിന്റെയും ഭര്‍ത്താവ് റമീസിന്റെയും ഉപദേശപ്രകാരമാണ് നടപടിയെന്നും രോഹിണി പറയുന്നു. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്... സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്... എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു. എന്നും രോഹിണി ആചാര്യ എക്‌സ് പോസ്റ്റില്‍ പറയുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരുന്നു ആര്‍ജെഡി ഉള്‍പ്പെടുന്ന പ്രതിപക്ഷ മഹാ സഖ്യം ഏറ്റുവാങ്ങിയത്. 25 സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. മെഡിക്കല്‍ പ്രൊഫഷണല്‍ കൂടിയായ രോഹിണി ആചാര്യ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ ഭിന്നത വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ മാസങ്ങൾക്ക് മുൻപ് പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ലാലു പ്രസാദ് യാദവ് പുറത്താക്കിയിരുന്നു. അനുഷ്‌ക യാദവുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന തേജ് പ്രതാപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates