ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടൂക്കാനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് കടുത്ത ഭാഷയിൽ പ്രതികരിച്ചത് വലിയ ചർച്ചയാകുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഒരു മാധ്യമപ്രവർത്തകൻ ഹാളിലിരുന്ന് ഫോണിൽ സംസാരിച്ചതാണ് ലാവ്‌റോവിനെ പ്രകോപിപ്പിച്ചത്.
'ഞാൻ തമാശ പറയുകയല്ല, തോക്കെടുക്കേണ്ടി വരും'
സംസാരം നീണ്ടുപോയതോടെ ലാവ്‌റോവ് തന്റെ പ്രസംഗം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. "ദയവായി നിങ്ങൾ ഇവിടം വിട്ടുപോകാമോ? ഒന്നുകിൽ നിങ്ങൾ പുറത്തുപോകണം, അല്ലെങ്കിൽ ഫോണിൽ സംസാരിക്കുന്നത് നിർത്തം," എന്ന് ആദ്യം ലാവ്‌റോവ് ആവശ്യപ്പെട്ടു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും തടസ്സമുണ്ടായതോടെയാണ് മന്ത്രി കടുത്ത ഭാഷയിലേക്ക് മാറിയത്.
"നിങ്ങൾക്ക് ഇവിടുന്ന് മാറാമോ? ഞാൻ തമാശ പറയുകയല്ല. നിങ്ങൾ ആ ഫോൺ കൈമാറാൻ തയ്യാറായില്ലെങ്കിൽ സുരക്ഷാ ജീവനക്കാർ തോക്കെടുക്കേണ്ടി വരും," ലാവ്‌റോവ് കർശനമായി പറഞ്ഞു. ഈ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി
ബ്രിക്സ് ഉച്ചകോടിക്കെത്തിയ ലാവ്‌റോവ് ഇന്ത്യൻ ഭരണനേതൃത്വവുമായി നിരവധി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഉക്രൈൻ - പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ലാവ്‌റോവ് ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ജയശങ്കർ വ്യക്തമാക്കി. യുഎൻ, എസ്‌സിഒ (SCO), ജി20 തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ മുൻഗണനകൾക്ക് റഷ്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ലാവ്‌റോവും ഉറപ്പുനൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates