

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതു പക്ഷത്തിന്റെ വെളിച്ചമായിരുന്നു അദ്ദേഹമെന്നും കക്ഷി രാഷ്ട്രീയത്തിനു അതീതമായ സൗഹൃദം എല്ലാവരുമായി സ്ഥാപിച്ച വ്യക്തിത്വമായിരുന്നുവെന്നും മോദി എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി. യെച്ചൂരിയുടെ കൈ പിടിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മോദി അനുസ്മരണ കുറിപ്പ് പങ്കിട്ടത്.
'ശ്രീ സീതാറാം യെച്ചൂരി ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഇടതു പക്ഷത്തെ മുന്നിൽ നിന്നു നയിച്ച വെളിച്ചമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായും സൗഹൃദം സ്ഥാപിക്കുന്നതിൽ പേരുകേട്ട നേതാവായിരുന്നു അദ്ദേഹം. ഫലപ്രദമായ പാർലമെൻ്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി'- മോദി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരും അനുസ്മരിച്ചു. 'ഇന്ത്യ' എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.'സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള 'ഇന്ത്യ' എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് ഇനി നഷ്ടമാകും. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ആത്മാർത്ഥ അനുശോചനം.'- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു അദ്ദേഹത്തിന്. ഓഗസ്റ്റ് പത്തൊൻപതിനാണ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates