

ലഖ്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പുകഴ്ത്തി പറഞ്ഞ സമാജ്‍വാദി പാർട്ടി എംഎൽഎയെ പാർട്ടി പുറത്താക്കി. ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി മുഖ്യമന്ത്രി തനിക്കു നീതി സമ്മാനിച്ചുവെന്ന് എസ്പി എംഎൽഎ പൂജ പാലാണ് പറഞ്ഞത്. പിന്നാലെയാണ് പാർട്ടി നടപടി നേരിടേണ്ടി വന്നത്.
വിഷൻ ഡോക്യുമെന്റ് 2047 എന്ന വിഷയത്തിൽ ഉത്തർപ്രദേശ് നിയമസഭയിൽ മാരത്തൺ ചർച്ച നടന്നിരുന്നു. ഈ ചർച്ചയിലാണ് എംഎൽഎ യോഗിയെ പുകഴ്‍ത്തിയത്.
മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടത് യോഗിയാണ്. അദ്ദേഹത്തെ മുഴുവൻ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നതെന്നു പൂജ വ്യക്തമാക്കി. പൂജയുടെ ഭർത്താവും ബിഎസ്പി എംഎൽഎയുമായിരുന്ന രാജു പാൽ 2005ൽ ഗുണ്ടാ നേതാവ് ആതിഖ് അഹമദിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
തന്റെ ഭർത്താവിനെ കൊന്നതാരാണെന്നു എല്ലാവർക്കുമറിയാം. നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടതിനും അദ്ദേഹത്തോടു നന്ദി പറയുന്നു. ആതിഖ് അഹമദടക്കമുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോടുള്ള സന്ധിയില്ലാ നയത്തിലൂടെ പ്രയാഗ്രാജിലെ തന്നെ പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി നൽകി. മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. തന്റെ ഭർത്താവിനെ കൊന്ന ആതിഖിനെ മണ്ണോടു ചേർക്കാനുള്ള ജോലി യോഗി ചെയ്തെന്നും എംഎൽഎ ചർച്ചയിൽ വ്യക്തമാക്കി.
എന്നാൽ അവരുടെ അഭിപ്രായങ്ങൾ വൻ വിവാദമായി. പിന്നാലെയാണ് പാർട്ടി നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
പൂജയുമായി വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണ് രാജു പാൽ കൊല്ലപ്പെട്ടത്. 2004ൽ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതെരഞ്ഞെടുപ്പിൽ ആതിഖിന്റെ സഹോദരൻ അഷ്റഫിനെയാണ് രാജു പാൽ പരാജയപ്പെടുത്തിയത്. ഇതിന്റെ വൈരാഗ്യത്തിൽ 2005 ജനുവരി 25നാണ് രാജുവിനെ കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാൽ 2023ൽ വെടിയേറ്റു മരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ആതിഖും അഷ്റഫും അറസ്റ്റിലായി. മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകും വഴി ഇരുവരും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്കുള്ളിൽ ആതിഖിന്റെ മകൻ ആസാദും ഏറ്റുമുട്ടലിൽ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates