

ചെന്നൈ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവ ശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറാലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്. തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള 'സ്വാമിയാട്ട' വീഡിയോയാണ് വൈറലായത്. പിന്നാലെയാണ് നാല് പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തത്.
പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. ശക്തിമാട സ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു സംഭവം വിവാദമായത്.
ഇതേത്തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണു കേസ്. പൂജാരിമാർ നാല് പേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണ്.
ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാർ പൊലീസിനോടു പറഞ്ഞത്.
അതേസമയം ഇത് യഥാർഥ മനുഷ്യത്തല തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സംഭവം വിവാദമായതോടെ തെങ്കാശി എസ്പി ആർ കൃഷ്ണരാജ് ഇവർക്കെതിരെ കേസെടുക്കാൻ പാവൂർസത്രം പൊലീസിനോടു നിർദേശിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates