

മുംബൈ; സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഫോൺ എടുക്കുമ്പോൾ ഹലോ എന്നു പറയുന്നതിനു പകരം വന്ദേമാതരം എന്നു പറയണമെന്ന് മഹാരാഷ്ട്ര സർക്കാർ. ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം.
ജയ് ഭീം, ജയ് ശ്രീറാം എന്നിവയോ അച്ഛനമ്മമാരുടെ പേരോ പറയാൻ ആഗ്രഹിക്കുന്നവർക്ക് അതും ആകാമെന്നും ‘ഹലോ’ ഒഴിവാക്കണമെന്നു മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും സാംസ്കാരിക മന്ത്രിയും മഹാരാഷ്ട്ര ബിജെപി മുൻ പ്രസിഡന്റുമായ സുധീർ മുൻഗൻതിവാർ പറഞ്ഞു. നിർബന്ധമാക്കുന്നില്ലെങ്കിലും എല്ലാവരും പാലിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും വ്യക്തമാക്കി.
പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോഴാണ് 'വന്ദേമാതരം' പറഞ്ഞ് അഭിവാദ്യം ചെയ്യേണ്ടത്. ‘ഹലോ’ എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും അതിന് പ്രത്യേകിച്ച് അർഥങ്ങളൊന്നുമില്ലെന്നുമാണ് ഉത്തരവിലുള്ളത്. സർക്കാർ സ്ഥാപനങ്ങളിൽ തങ്ങളെ കാണാനെത്തുന്നവരിൽ 'വന്ദേമാതരം' അഭിവാദ്യമായി ഉപയോഗിക്കാനുള്ള അവബോധം ഉദ്യോഗസ്ഥർ സൃഷ്ടിക്കണം. ഇത് കൂടുതൽ ദേശഭക്തിയും ജനങ്ങൾ തമ്മിൽ അടുപ്പവും ഉണ്ടാക്കാൻ സഹായിക്കുമെന്നും ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളോടും ഇതു പാലിക്കാൻ അഭ്യർഥിച്ച സർക്കാർ, ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ ‘ഹലോ’ വിരുദ്ധ പ്രചാരണത്തിനു തുടക്കമിട്ടു.
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആഗസ്റ്റിൽ മന്ത്രി സുധീർ മുൻഗന്തിവാറാണ് നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്. പിന്നീട് ഇതിൽനിന്നു പിന്മാറിയ മന്ത്രി, ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. വകുപ്പുകളെല്ലാം ഏറ്റെടുത്തതിന് പിന്നാലെ ഷിൻഡെ ആദ്യം നടത്തിയ പ്രഖ്യാപനവും ഇതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates