

ചെന്നൈ: ഹോം വർക്ക് ചെയ്യാതിരുന്നത് അധ്യാപികയെ അറിയിച്ച ക്ലാസ് ലീഡറിന്റെ കുപ്പിവെള്ളത്തിൽ വിഷം കലർത്തി വിദ്യാർഥികൾ. സംഭവത്തിൽ എട്ടാം ക്ലാസിലെ രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സേലം ശങ്കഗിരി സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം. വിഷം കലർത്തിയ വെള്ളം വിദ്യാർഥി കുടിച്ചെങ്കിലും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുപ്പിക്കളഞ്ഞതിനാൽ ജീവൻ രക്ഷപ്പെട്ടു.
വെള്ളത്തിന് രുചി വ്യത്യാസം തോന്നിയ കാര്യം വിദ്യാർഥി അധ്യാപകരോട് അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തി. മുൻകരുതൽ എന്ന നിലയ്‌ക്ക് കുട്ടിയെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. വിദ്യാർഥിയുടെ മതാപിതാക്കളുടെ പരിതായിൽ നടത്തിയ അന്വേഷണത്തിലാണ് വിഷം കലർത്തിയത് അതേ ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളാണെന്ന് കണ്ടെത്തിയത്.
ഇവരെ ചോദ്യം ചെയ്‌തപ്പോൾ ക്ലാസ് ലീഡറായ വിദ്യാർഥി ഇവരെ ശകാരിച്ചെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുപ്പിയിൽ വിഷം കലർത്തിയതെന്നും വിദ്യാർഥികൾ സമ്മതിച്ചു. ക്ലാസ് ലീഡർക്ക് വയറിളക്കം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പറഞ്ഞു. കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് വിദ്യാർഥികൾ വെള്ളത്തിൽ കലർത്തിയത്. രണ്ട് വിദ്യാർഥികൾക്കും കൗൺസിലിങ് നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
