സ്വാശ്രയ മെഡിക്കല്‍ കോളജ്: ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുത്: സുപ്രീംകോടതി

അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കണമെന്നും ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
supreme court
സുപ്രീംകോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച സബ്സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കണമെന്നും ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.

ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളില്‍ കോളജുകള്‍ തിരികെ നല്‍കണം. എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കിയിട്ടില്ലെങ്കില്‍ അത് ഈടാക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫീസിനായി എന്‍ആര്‍ഐ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അധികമായി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഫീസ് നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും, എന്‍ആര്‍ഐ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും കോടതിയെ സമീപിച്ചത്.

സര്‍ക്കുലര്‍ ആയല്ല മറിച്ച് നിയമ നിര്‍മാണത്തിലൂടെയാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്‍ആര്‍ഐ വിദ്യാര്‍ഥികളില്‍ നിന്ന് അധികമായി ശേഖരിച്ച പണം നിലവില്‍ ഒരു കോര്‍പസ് ഫണ്ട് ആയി സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ആണ്. ഈ തുക അടിയന്തരമായി ബിപിഎല്‍ വിദ്യാര്‍ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായി കോളജുകള്‍ക്ക് കൈമാറണം. കോളജുകള്‍ ആ പണം പഠനാവശ്യത്തിനാണ് വിനിയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com